Skip to main content

സ്വന്തമായൊന്ന്....

മറ്റൊന്നും വേണ്ട
എനിക്ക് ഒരു അലമാരി
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങൾ 
അടുക്കി വെക്കാൻ..

കാശില്ലാതിരുന്നിട്ടും
അത്യാവശ്യം കൊണ്ട് മാത്രം
വാങ്ങി വെച്ചവയും
ആരുടെയൊക്കെയോ ദാനമായി
എന്നിലേക്ക് വന്നു ചേർന്നവയും
പിന്നീട് ആരൊക്കെയോ 
സമ്മാനിച്ചവയും
അതിൽ അടുക്കി വെക്കണം

ഒപ്പം...
പ്രിയമുള്ള സ്വപ്നങ്ങൾ
എഴുതിച്ചേർത്ത
പച്ച പുറം ചട്ടയുള്ള
വായനശാലക്ക് തിരികെ കൊടുക്കാതെ
പൂഴ്ത്തിവെച്ച
ആ പുസ്തകവും. 

എനിക്കൊരു അലമാരി 
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങളടുക്കിയത്
ഭ്രാന്ത് പൂത്ത് ചുവക്കുന്ന 
നാളുകളിൽ
നിലാവ് പെയ്യുന്ന
ഏകാന്തരാത്രികളിൽ
ഇടിമിന്നൽ വീശി
ഭയപ്പെടുത്തുന്ന രാത്രികളിൽ
എനിക്ക് കൂട്ടായിരിക്കാൻ.

മറ്റൊന്നും വേണ്ട
സ്വന്തമായി ഒരു അലമാരി
നിറയെ പുസ്തകങ്ങൾ അടുക്കിയത്. 

                 ആശ എ.എസ്

Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...